കണ്ണീർ കണങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്

കണ്ണീർ കണങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്

കരച്ചിലും കണ്ണുനീരുമൊക്കെ സാഹചര്യങ്ങൾക്കനുസരിച്ച്, കാര്യസാധ്യത്തിനായി സ്ത്രീകൾ പുറത്തെടുക്കുന്ന സ്വകാര്യ ആയുധമായിട്ടാണ് സാധാരണ വിലയിരുത്തപ്പെടുന്നത്. 
പുരുഷൻ കരയുകയെന്നാൽ   അവൻ  മനോദൗർബല്യമുള്ളവനാണെന്നതിന് രണ്ടു പക്ഷമില്ല താനും.

അതുകൊണ്ടാണല്ലോ പലപ്പോഴും ആൺകുട്ടികൾ കരയുമ്പോൾ   " പെണ്ണുങ്ങളെപോലെ നിന്നു കിണുങ്ങാതെ " എന്ന പ്രയോഗം തന്നെ സാർവത്രികമായത്.

ദുർബല്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്ന `കണ്ണീർ വിശേഷങ്ങൾ`  തേടി ഇറങ്ങി പുറപ്പെട്ടവരുടെ, കണ്ടെത്തലുകൾ പുതുമയേറുന്നതാണ്.

ആദിമ മനുഷ്യരിൽ തുടങ്ങി ഇന്നുവരെയുള്ള  ജന്മങ്ങൾ, പ്രത്യേകിച്ച് ലോല ഹൃദയർ, വികാരപ്രകടനത്തിനായും, തന്ത്ര പരമായി കാര്യങ്ങൾ സാധിച്ചെടുക്കുന്നതിനും വേണ്ടി ജീവിതത്തിൽ  ഒഴുക്കുന്ന കണ്ണുനീരിന്റെ അളവ് കേട്ടാൽ നാം അത്ഭുതപ്പെട്ടേക്കാം; 70 മുതൽ 100 ലിറ്റർ വരെ, അല്ലെങ്കിൽ 4.2 മുതൽ 5 മില്യൺ വരെ കണ്ണീർ തുള്ളികൾ !

ദുഃഖത്തിന്റെ ബഹിർസ്ഫുരണമായി മാത്രം കരുതപ്പെട്ടിരുന്ന കണ്ണീരിന്‌, അതിലുപരി, വ്യത്യസ്തമായ അർത്ഥവ്യാപ്തിയുണ്ടെന്ന തിരിച്ചറിവാണ് കരച്ചിലിന്റെ  രൂപഭേദങ്ങളെ പറ്റി പഠിക്കാൻ അന്വേഷണ കുതുകികൾക്ക് പ്രചോദനമേകിയത്.

മനുഷ്യർ എന്തിനാണ് കരയുന്നത് ? 

ആശയ വിനിമയത്തിനുള്ള ഉപാധിയായും, കരയുന്ന സമയത്തെ നമ്മുടെ മാനസികാവസ്ഥ യും അതിലുപരി കരയുന്ന വ്യക്തിയുടെ സ്വഭാവവിശേഷങ്ങളിലെയ്ക്ള്ള ചുണ്ടുപലകയായും ഒക്കെ കരച്ചിൽ വിലയിരുത്തപ്പെടുന്നു.

അങ്ങനെയെങ്കിൽ മുതലയുടെ കരച്ചിലിൽ നിന്നും നമ്മൾ എന്ത് മനസ്സിലാക്കണമെന്ന പ്രസക്തമായ ചോദ്യം പലരുടെ മനസ്സിലും ഉയർന്നേക്കാം, 
`മുതലക്കണ്ണീർരൊഴുക്കൽ` എന്ന പ്രയോഗം വരെ ഭാഷയിൽ നിലനിൽക്കുന്നതിൽ നിന്നും നമുക്ക് മനസ്സിലാക്കാം വികാര പ്രകടനത്തിനല്ലാതെ - ഹൃദയത്തിൽ തട്ടാതെ യുള്ള കരച്ചിലാണ് മുതലകൾ കാട്ടുന്ന അഭ്യാസമെന്നത് ഒരുമാതിരിപ്പെട്ടവർക്കെല്ലാം മനഃ പാഠമാണെന്ന്. 
മുതലകൾ തീറ്റി ചവച്ചിറക്കുമ്പോൾ ശക്തിയായി ശ്വസിക്കയും തൽഫലമായി നാസാരന്ധ്രങ്ങളിൽ അനുഭവപ്പെടുന്ന മർദ്ദം കണ്ണുനീർ ഗ്രന്ധികളെ ഞെരുക്കുകയും  ചെയ്യുമ്പോളാണ് അവയുടെ കണ്ണുകളിൽ നിന്നും നീർതുള്ളികൾ ഒലിച്ചിറങ്ങുന്നത്.
മനുഷ്യന്റെ കരച്ചിലിന് നമ്മൾ കണ്ടെത്തുന്ന അർത്ഥവ്യാപ്തി മുതലയുടെ കാര്യത്തിൽ നിലനിൽക്കുന്നില്ലെന്നു സാരം.
മനുഷ്യൻ കോട്ടുവായിടുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നതുപോലെ എന്ന് കരുതിയാൽ മതി.

അറവുശാലകളിൽ, സഹജീവികളുടെ കഴുത്തിൽ കത്തിയിറങ്ങുമ്പോൾ കണ്ണീരൊലിപ്പിക്കുന്ന ആടുകളുടെയോ, അന്തഃസംഘർഷമനുഭവിക്കുന്ന ആനകളുടെയോ കണ്ണുനീരിനെ വികാരപ്രകടനമായി കണ്ടെത്തി തെളിയിക്കപ്പെട്ടിട്ടില്ല.
ബാഹ്യ കാരണങ്ങൾ കൊണ്ട്, ഉള്ളിയുടെ തൊലി പൊളിക്കുമ്പോളും കണ്ണിൽ `കരട്` പോയാൽ കഴുകിക്കളയാ നുള്ള സഹജമായ ഉപാധിയി കണ്ണിൽ നിന്നും വരുന്ന നീർതുള്ളികളെയും വ്യത്യസ്ത അർത്ഥത്തിൽ കാണേണ്ടിയിരിക്കുന്നു.

വ്യത്യസ്ത  സന്ദർഭങ്ങളിലെ കരച്ചിലിലൂടെയെല്ലാം  ഒഴുകിയിറങ്ങുന്നതു  വെള്ളമാണെങ്കിലും വികാരപ്രകടനത്തിനായുള്ള കരച്ചിലിൽ പ്രോട്ടീൻ ന്റെ അംശം കുടുതലുണ്ടാകുമത്രെ.

കുട്ടികൾക്ക് ആറു മാസം വളർച്ചയെത്തുമ്പോൾ തന്നെ കാര്യസാധ്യത്തിനായും, തന്മയത്വത്തോടെ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായി കൗശലപൂർവ്വം കണ്ണുനീർ പൊഴിക്കുന്നത് ഫലപ്രദമാണെന്ന് അവർ മനസ്സിലാക്കുന്നുവെന്ന് 2007 ൽ ഒരു ബ്രിട്ടീഷ് ഗവേഷക കണ്ടെത്തിയിരുന്നു. 

പ്രിയപ്പെട്ടവരുടെ വേർപാടും, പരാജയവും, ഒറ്റപ്പെടലും, സഹിക്കാനവവാത്ത വേദനയും, നിസ്സഹായാവസ്ഥയു മൊക്കെയാണ് മുതിർന്നവരുടെ കരച്ചിലിനു കാരണമായി മാറുന്നത്.
കാലപ്പഴക്കം കൊണ്ട് മിക്കവാറും കരച്ചിലുകളുടെ മൂലകാരണങ്ങൾ അവ എത്ര അഗാധമായിരുന്നെങ്കിൽ പോലും സന്തോഷത്തിന് അല്ലെങ്കിൽ സാധാരണത്വത്തിന് വഴിമാറുന്നതായി കാണാം.

 2 മുതൽ 4 മിനിറ്റുകൾ വരെ കരഞ്ഞു കൊണ്ട് പുരുഷ കേസരികൾ തങ്ങളുടെ ആന്തരിക വ്യഥ  കണ്ണുനീരിലൂടെ ഒഴുക്കിവിടുമ്പോൾ ലോലഹൃദയരായ പെണ്ണുങ്ങൾക്ക് 6 മിനിറ്റെങ്കിലും കരഞ്ഞാലേ  സങ്കടം കഴുകിക്കളയാനാവൂ.

ചെറു പ്രായത്തിലുള്ളവർ കരയാനുണ്ടാവുന്ന സാഹചര്യങ്ങളും, അതിനുള്ള കാരണങ്ങളും പ്രായമാകുന്നതോടെ പ്രസക്തി നനഷ്ടപ്പെട്ടവയായി മാറും. 
ഏതാണ്ട് 13 വയസ്സു വരെ ലിഗഭേദമെന്യേ രണ്ടു കൂട്ടർക്കും കരച്ചിലുണ്ടാക്കുന്ന സാഹചര്യങ്ങൾ സമാനമാണെങ്കിലും അതിനു ശേഷം, ഒരേ സാഹചര്യം പുരുഷന്മാരേക്കാൾ നാലഞ്ചു മടങ്ങു കൂടുതൽ സ്ത്രീകളെ കണ്ണീരിലാഴ്ത്തും.

ദിവസേന സംഭവിക്കുന്ന സാധാരണ പ്രശ്നങ്ങൾ തുടങ്ങി, വിമർശിക്കുന്നതും, മാനസിക സംഘർഷമുണ്ടാക്കുന്ന സാധാരണ സാഹചര്യങ്ങളും വരെ (Conflict situations) സ്ത്രീകളുടെ കണ്ണു നിറയ്ക്കുമ്പോൾ ഇവയൊന്നും ആണിന് കരയാനുള്ള കാരണങ്ങളാവാറില്ല.

എന്നാൽ പ്രേമ നൈരാശ്യവും, ദുഃഖ സാഹചര്യങ്ങളും,ഗൃഹാതുരത്വവുമൊക്കെ രണ്ടു കുട്ടരിലും ഉണ്ടാക്കുന്ന പ്രതികരണങ്ങൾ ഒരു പോലെയായിരിക്കും.
വളർന്നു വരുന്ന സാഹചര്യങ്ങളും, ചെറുപ്പകാലത്തു ലഭിക്കുന്ന ശിക്ഷണവുമാണ് വികാരങ്ങളെ നിയന്ത്രിക്കാനും നിസ്സാര കാര്യങ്ങൾക്കു പോലും കണ്ണുനീർ വീഴ്ത്താതിരിക്കാനും ഒരുവനെ പ്രാപ്തനാക്കുന്നത്.

കണ്ണ് നിറയുന്നതും കണ്ണുനീരൊഴുക്കുന്നതുമൊക്കെ ബലഹീനതയായി മുദ്ര കുത്തപ്പെട്ടിട്ടുണ്ടെങ്കിലും, ഉറച്ച മാനസികാവസ്ഥയിലുള്ള ഒരാൾ വികാരങ്ങളെ അമർത്തി മറ്റുള്ളവരുടെ മുൻപിൽ കരയാതിരിക്കാൻ പാടുപെടുന്നത് പിരിമുറുക്കം കൂട്ടുവാനും ഉയർന്ന രക്തസമ്മർദ്ദവും തൻമൂലമുള്ള അപകടങ്ങളും വരുത്തി വയ്ക്കുവാനും കാരണമായേക്കാം. ആ അവസരത്തിൽ വികാരങ്ങളെ സ്വതന്ത്രമായി വിട്ട് നന്നായൊന്നു കരയുന്നത് പലപ്പോഴും മാനസിക സൗഖ്യം പ്രദാനം ചെയ്യുന്നു; പ്രത്യേകിച്ചും അന്തരീക്ഷം ദുഃഖ സാന്ദ്രമാണെങ്കിൽ.

എന്നാൽ വിഷാദ രോഗത്തിനടിമപ്പെട്ടവരിൽ  കരച്ചിലിന് ശേഷമുള്ള അവസ്ഥയിൽ കാര്യമായ വ്യതിയാനം ഉണ്ടാവില്ല.

രസകരമായ മറ്റൊരു കണ്ടെത്തൽ, സ്ത്രീകളുടെ കണ്ണീരിന്‌ പുരുഷ ഹൃദയത്തെ തരളിതമാക്കുവാനും അവനെ കരയിക്കുവാനും വരെ  പ്രാപ്തിയുണ്ടെന്നതാണ്.

മുകളിൽ പറഞ്ഞ സാഹചര്യങ്ങൾക്കെല്ലാം അപവാദമായി കണ്ണുനീർ ഗ്രന്ഥികൾ പ്രവർത്തനനിരതമാവുകയും, മഴവെള്ളം പോലെ കണ്ണുനീർത്തുള്ളികളെ സ്വതന്ത്രമായി ഒഴുക്കികളയുകയും ചെയ്യുന്നത് ഒരു പക്ഷെ  അനിയന്ത്രിതമായ സന്തോഷം ഒരുവനെ ഗ്രസിക്കുമ്പോളായിരിക്കും. അന്താരാഷ്‌ട്ര വേദികളിൽ ചിരകാല സ്വപ്നമായിരുന്ന നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കുമ്പോൾ കായികതാരങ്ങൾ കൊച്ചുകുട്ടികളെപ്പോലെ പൊട്ടിക്കരയുന്നതു കാണാം.
ശക്തമായ വികാരങ്ങൾക്കു വിധേയമാവുന്ന മനസ്സിന് ഒരു കണ്ണുനീർ പ്രവാഹം സൃഷ്ടിക്കാൻ ആ വികാരം ദുഃഖം തന്നെ ആവണമെന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്.